Thursday, November 9, 2023

World URDU DAY 2024

 Urdu day wishes










ഉർദു ഹെ ജിസ്കാ നാം.... 

    നവംബർ 9 ലോക ഉർദു ദിനം.

    വിശ്വമഹാകവിയും ദാർശനികനുമായിരുന്ന ഡോക്ടർ സർ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനമാണ്  ലോക ഉർദു ഭാഷാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ ജനിച്ചു വളർന്ന്, ലോകത്തോളം വികാസം പ്രാപിച്ച സാഹിത്യ സമ്പുഷ്ടവും താളാത്മകവുമായ മധുര ഭാഷയാണ് ഉർദു. ലോകത്ത് നാലു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയാണിത്. ഏകദേശം 50 കോടി മനുഷ്യരുടെ സംസാരം ഉർദു ഭാഷയിലാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഈ ഭാഷയ്ക്ക് അനല്പമായ സ്വാധീനമുണ്ട്. ജമ്മു കാശ്മീർ, തെലുങ്കാന, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഉർദു ഔദ്യോഗിക ഭാഷയാണ്. 

          ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയാണ് ഉർദു ഭാഷയുടെ ജന്മദേശം.ക്രിസ്താബ്ദം പതിമൂന്നാം നൂറ്റാണ്ടിൽ പശ്ചിമേഷ്യയിൽ നിന്ന് വന്ന കുടിയേറ്റക്കാരും, സൈനികരും സ്വദേശികളായ കച്ചവടക്കാരുമായി സമ്പർക്കം പുലർത്തിതുടങ്ങിയതോടെ പ്രദേശത്തെ ഭാഷയായ ഖഢീബോലിയിൽ അറബി, പേർഷ്യൻ, തുർക്കി വാക്കുകളും പ്രയോഗങ്ങളും കടന്നുകൂടി പുതിയ ഒരു ഭാഷയായി ഉരുത്തിരിഞ്ഞുവന്നു. ഈ നൂതന ഭാഷ ഉർദു എന്ന പേരിലറിയപ്പെട്ടു. 

   സബാൻ എ ഹിന്ദവി (ഇന്ത്യൻ ഭാഷ), സബാൻ എ ദഹ് ലവി (ഡൽഹി ഭാഷ), ഹിന്ദുസ്ഥാനി, ദഖ്നി, രേഖ്ത, തുടങ്ങി വ്യത്യസ്ത പേരുകളിൽ ആദ്യകാലങ്ങളിൽ ഈ ഭാഷ അറിയപ്പെട്ടു. എന്നാൽ 1750 ന് ശേഷമാണ് ഉർദു എന്ന പേര് വിഖ്യാതമായത്.

      മുഗൾ ചക്രവർത്തിമാരുടെ ഭരണ കാലഘട്ടത്തിലാണ് ഉർദു ഭാഷാ വളർന്നു വികസിച്ചത്. മിർസാ ഗാലിബ് , അല്ലാമ മുഹമ്മദ് ഇഖ്ബാൽ, സർ സയ്യിദ് അഹമ്മദ് ഖാൻ,  മൗലാനാ അബ്ദുൽ കലാം ആസാദ്,  മുൻഷി പ്രേംചന്ദ്, ഫിറാഖ് ഘോരഖ്പൂരി തുടങ്ങിയ സാഹിത്യകാരന്മാരും കവികളും ഉർദു ഭാഷയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. ഗസലുകളും ഖവാലികളും ഉർദുവിനെ അനശ്വരമാക്കി.

   ഹിന്ദിയും ഉർദുവും യഥാർത്ഥത്തിൽ ഒരേ ഭാഷയുടെ വകഭേദങ്ങളാണ്. അഥവാ ഖഢീബോലി എന്ന പ്രാദേശിക  ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഇവ രണ്ടും. അക്ഷരമാലയിലും ലിപിയിലും മാത്രമേ ഹിന്ദിയും ഉർദുവും തമ്മിൽ പ്രകടമായ വ്യത്യാസമുള്ളൂ. ഉർദു എഴുതാൻ  പേർഷ്യൻ - അറബി ലിപിയിൽ നിന്നുണ്ടായ നസ്‌തലീഖ് ലിപി ഉപയോഗിച്ചപ്പോൾ, ഹിന്ദി ബ്രഹ്മി ലിപിയിൽ നിന്നുണ്ടായ ദേവനാഗിരി ലിപി ഉപയോഗിച്ച് എഴുതിവരുന്നു. 

    സാരെ ജഹാം സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ... ഓരോ ഭാരതീയനിലും ദേശസ്നേഹത്തിന്റെ ആവേശം നിറച്ച അല്ലാമാ ഇഖ്ബാൽ രചിച്ച ഈ കവിത കേൾക്കാത്ത ഭാരതീയരുണ്ടാവില്ല. പതിനെട്ടാം നൂറ്റാണ്ടിൽ രാജ്യമൊട്ടാകെ ഉയിർകൊണ്ട ദേശീയ പ്രസ്ഥാനങ്ങൾക്ക് പ്രേരണയും പ്രചോദനവും പകരുന്നതിൽ ഉർദു ഭാഷ വലിയ പങ്കുവഹിച്ചു. "സർഫരോഷി കീ തമന്നാ അബ് ഹമാരെ ദിൽമേ ഹെ..."എന്ന് തുടങ്ങുന്ന *ബിസ്‌മൽ അസീമാബാദി* യുടെ കവിതയും സ്വാതന്ത്ര്യ സമരകാലത്ത് ഭാരതീയരുടെ സിരകളിൽ ആവേശം പകർന്നു നൽകിയ ഉർദു കവിതകളാണ്.

        1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫർ പ്രമുഖ ഉർദു കവിയായിരുന്നു. ദില്ലി അഖ്ബാർ, സ്വാദിഖുൽ അഖ്ബാർ തുടങ്ങി ഉർദു പത്രങ്ങളും സ്വാതന്ത്ര്യ സമരത്തിന് ഊർജം പകർന്നു. ദില്ലി അഖ്ബാറിന്റെ പത്രാധിപരായിരുന്ന മുഹമ്മദ് ബാക്കിറിനെ  ബ്രിട്ടീഷുകാർ വെടി വെച്ചു കൊന്നു. സ്വാദിഖുൽ അഖ്ബാറിന്റെ പത്രാധിപരായിരുന്ന ജലാലുദ്ദീനെ ജയിലിലടയ്ക്കുകയും ചെയ്തു. മീർസാ ഗാലിബ്, ഹസ്രത്ത് മോഹാനി, അല്ലാമാ മുഹമ്മദ് ഇഖ്ബാൽ, മുൻഷി പ്രേംചന്ദ്, മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്തലി, മുഹമ്മദലി ജൗഹർ, അബുൽ കലാം ആസാദ് തുടങ്ങിയ നിരവധി ഉർദു കവികളും സാഹിത്യകാരന്മാരും സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയവരാണ്.

     വിഖ്യാത ഉർദു കവി ഹസ്‌റത്ത് മൊഹാനിയുടെ തൂലികയിൽ പിറന്ന  'ഇൻക്വിലാബ് സിന്ദാബാദ് 'എന്ന മുദ്രാവാക്യം പോലും ഉർദുവിന്റെ സംഭാവനയാണ്.

ഏവർക്കും ഉർദു ദിനാശംസകൾ....

No comments:

Post a Comment

URDU USS WINNERS 🏆